ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് മുളക്കുഴ. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 22.67 ചതുരശ്രകിലോമീറ്ററാണ്. ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിട്ടുകൊണ്ട് മുളക്കുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ആലപ്പുഴ ജില്ലയുടെ ഇതര പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി മലകളും ചെറുകുന്നുകളും നിറഞ്ഞതാണ് ഈ പ്രദേശം. ആലപ്പുഴയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമപഞ്ചായത്തിന്റെ അതിരുകളില്‍ വടക്കുഭാഗത്ത് ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിആറന്മുള പഞ്ചായത്ത് എന്നിവയും തെക്കുഭാഗത്ത് കുളനടവെണ്‍മണി എന്നീ പഞ്ചായത്തുകളുംപടിഞ്ഞാറുഭാഗത്ത് ആലാ പഞ്ചായത്തുംകിഴക്കുഭാഗത്ത് മെഴുവേലിആറന്മുള എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലെ തിരുവല്ലാ താലൂക്കിലായിരുന്നു ആദ്യകാലത്ത് മുളക്കുഴ ഗ്രാമം. കേരളത്തില്‍ അത്യപൂര്‍വ്വമായ കൌരവാരാധന നിലനില്‍ക്കുന്ന സ്ഥലമായ അരീക്കരയിലെ അഞ്ചുമലനട ഈ പഞ്ചായത്തിലാണ്. കുന്നുകളും മലകളും ഏറെയുണ്ടെങ്കിലും പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയും വടക്കു കിഴക്കേ അതിര്‍ത്തിയും താഴ്ന്ന പ്രദേശങ്ങളായ നെല്‍പ്പാടങ്ങളും ചാലുകളും കൊണ്ട് ആവൃതമാണ്. പണ്ടിവിടെ ഏക്കറുകളോളം കാടായിരുന്നു. അധിവസിക്കുന്നതിനുവേണ്ടി ഈ കാടുകള്‍ വെട്ടിത്തെളിച്ചപ്പോള്‍ വെട്ടി നശിപ്പിക്കുവാന്‍ താരതമ്യേന പ്രയാസകരമായിരുന്ന മുളങ്കുറ്റികള്‍ മാത്രം അവശേഷിച്ചുവത്രെ. മുളങ്കുഴികള്‍ നിറഞ്ഞ പ്രദേശം മുളങ്കുഴയും പിന്നീട് മുളക്കുഴയും ആയി രൂപാന്തരപ്പെട്ടതാവാമെന്നു കരുതപ്പെടുന്നു. ഒരുകാലത്ത് ബുദ്ധമതത്തിന് ഇവിടെയുണ്ടായിരുന്ന സ്വാധീനത്തിന് തെളിവാണ് കാരയ്ക്കാട് ധര്‍മ്മ ശാസ്താക്ഷേത്രം.

തിരുവിതാംകൂറിലെ പഴയ കൊല്ലം ജില്ലയിലെ തിരുവല്ല താലൂക്കിലായിരുന്നു ആദ്യകാലത്ത് മുളക്കുഴ ഗ്രാമം. മുളക്കുഴ ആസ്ഥാനമായി രൂപംകൊണ്ട പുത്തന്‍കാവ് പഞ്ചായത്തുബോര്‍ഡ് 1953-ലെ സ്വാതന്ത്ര്യദിനത്തിലാണ് നിലവില്‍ വന്നത്. മുളക്കുഴ പാങ്കാവ് ജംഗ്ഷനിലെ ഒരു വാടകകെട്ടിടത്തിന്റെ ഒറ്റമുറിയിലായിരുന്നു പഞ്ചായത്തിന്റെ പ്രവര്‍ത്തനം. അന്നത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയാടിസ്ഥാനത്തില്‍ ഉള്ളതായിരുന്നില്ല. കളിക്കല്‍ വിജയവിലാസത്തില്‍ കെ.എന്‍.വേലായുധനായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. പുത്തന്‍കാവ്, പിരളശ്ശേരി, അരീക്കര, പെരിങ്ങാല, മുളക്കുഴ, കാരയ്ക്കാട്(2), ഉള്ളന്നൂര്‍(2) എന്നിങ്ങനെ 9 വാര്‍ഡുകള്‍ ചേര്‍ന്നതായിരുന്നു പുത്തന്‍കാവ് പഞ്ചായത്ത്. 1962-ല്‍ റവന്യുജില്ലാടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ പുനര്‍നിര്‍ണ്ണയം നടത്തിയതിനേതുടര്‍ന്ന് ഉള്ളന്നൂരിലെ രണ്ടു വാര്‍ഡുകളിലൊന്ന് കുളനട പഞ്ചായത്തിന്റെയും മറ്റൊന്ന് മെഴുവേലി പഞ്ചായത്തിന്റെയും ഭാഗമായി. തുടര്‍ന്ന് 7 വാര്‍ഡുകളോടു കൂടി 1962 ജനുവരിമാസം 1-ാം തീയതി മുളക്കുഴ പഞ്ചായത്ത് രൂപംകൊണ്ടു. അന്ന് വൈസ്‌പ്രസിഡന്റായിരുന്ന പി.ജി.രാഘവന്‍പിള്ളയായിരുന്നു പ്രസിഡന്റിന്റെ ചുമതല നിര്‍വഹിച്ചിരുന്നത്. 4-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തിരുമുളക്കുഴയേയും പ്രാന്തപ്രദേശങ്ങളേയുമാണ് മുളക്കുഴയെന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശം പഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. പണ്ടിവിടെ പതിനഞ്ച് ഏക്കറോളം കാടായിരുന്നുവെന്ന് പറയപ്പെടുന്നു. മനുഷ്യന്റെ അധിവാസത്തിന് അരങ്ങ് ഒരുക്കുവാന്‍  വേണ്ടി ഈ കാടുകള്‍ അവര്‍ വെട്ടിത്തെളിച്ചു. വെട്ടി നശിപ്പിക്കുവാന്‍ താരതമ്യേന പ്രയാസകരമായ മുളങ്കുറ്റികള്‍ മാത്രം അവശേഷിച്ചു. മുളങ്കുഴികള്‍ നിറഞ്ഞ പ്രദേശം മുളങ്കുഴയും പിന്നീട് മുളക്കുഴയും ആയതാവാമെന്ന് ചരിത്രപണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഒരുകാലത്ത് ബുദ്ധമതത്തിന് ഇവിടെയുണ്ടായിരുന്ന സ്വാധീനത്തിന് തെളിവാണ് കാരയ്ക്കാട് ധര്‍മ്മശാസ്താക്ഷേത്രം. ഇവിടുത്തെ പൂര്‍വ്വീകര്‍ കരയിലും നെല്‍കൃഷി നടത്തിയിരുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്നത്തെ അരീക്കര എന്ന സ്ഥലനാമം. ഇമി വിളഞ്ഞിരുന്ന വയലുകളുടെ കര എന്ന നിലയില്‍ വിളിക്കപ്പെട്ട അരിവയല്‍ക്കര സ്ഥലനാമം ലോപിച്ചാണ് അരീക്കരയായത് എന്ന അനുമാനം യുക്തിഭദ്രമാണ്. ഭാരതത്തില്‍ തന്നെ അത്യപൂര്‍വ്വമായ കൌരവാരാധന നിലനില്‍ക്കുന്ന സ്ഥലമാണ് അരീക്കരയിലെ അഞ്ചുമലനട. ആര്യമത സംക്രമണത്തിനെതിരായി ഉയര്‍ന്നുവന്ന ദ്രാവിഡസംസ്കാരത്തിന്റെ ചെറുത്തുനില്‍പില്‍ നിന്നുമാണ് ഈ ആരാധനസ്ഥലം ഉണ്ടായത്. അധ:സ്ഥിതവിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ ആരുടേയും അനുവാദം വേണ്ടിയിരുന്നില്ല. എന്നാല്‍ തൊഴിലാളികള്‍ക്കും മറ്റും ഭൂവുടമകള്‍ ആഹാരം കൊടുത്തിരുന്നത് ഏറ്റവും നിന്ദ്യമായ രീതിയിലായിരുന്നു. മണ്ണില്‍ കുഴികുത്തി അതില്‍ വയ്ക്കുന്ന വാഴപ്പോള, ഓല, ഇല എന്നിവയിലേക്ക് നിലവാതില്‍ എന്നു പേരായ ചെമ്പുപാത്രത്തില്‍ നിന്ന് പകര്‍ന്നായിരുന്നു അധസ്ഥിതര്‍ക്ക് ആഹാരം കൊടുത്തിരുന്നത്. ഗതാഗത ആവശ്യത്തിനു അക്കാലത്ത് കാളവണ്ടികള്‍ ഉപയോഗിച്ചിരുന്നു. സമ്പന്നരായ കുടുംബാംഗങ്ങള്‍ യാത്രയ്ക്കായി വില്ലുവണ്ടി എന്നറിയപ്പെടുന്ന ഒറ്റക്കാള കെട്ടിയ വണ്ടിയാണ് ഉപയോഗിച്ചിരുന്നത്. വില്ലുപോലെ വളഞ്ഞ മേല്‍ക്കൂരയോടു കൂടിയതും പിച്ചളയില്‍ തീര്‍ത്ത അലങ്കാരപ്പണികളും ചവിട്ടുപടികളും ഉണ്ടായിരുന്ന വില്ലുവണ്ടി അക്കാലത്ത് ആഢ്യത്വത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു. നാട്ടുരാജ്യസംയോജനവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, വി.പി.മേനോന്‍ എന്നിവര്‍ തിരുവിതാംകൂറിലെത്തി രാജാവിനോട് ഇന്ത്യന്‍യൂണിയനില്‍ ചേരുന്നൊ അതോ ചേര്‍ക്കണോ എന്ന് ചോദിച്ചതിന് മറുപടി ചേരണം എന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന സമരത്തില്‍ മുളക്കുഴയിലെ എല്ലാ സ്ക്കൂളുകളും ബഹിഷ്ക്കരിച്ചുകൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇവിടുത്തെ ജനങ്ങളുടെ ദേശീയബോധത്തിന് ഉത്തമദൃഷ്ടാന്തമാണ്.